Monday, 27 May 2019

ക്രിസ്റ്റീനയുടെ കവിതകൾ



നിഴൽ

കാഴ്ച്ചകൾക്കു സാക്ഷി നീ മാത്രമാണ്.
ആരെന്നോ എന്തെന്നോ  അറിഞ്ഞുകൂടാ.
സങ്കടങ്ങളിൽ നീ പങ്കു ചേർന്നു,
സന്തോഷങ്ങളിൽ നീ പുഞ്ചിരിച്ചു.
അവ്യക്തമാം ഒരു മുഖം,
എങ്കിലുമാ മുഖത്തെ ഞാൻ സ്നേഹിക്കുന്നു.
പ്രഭാതത്തിൽ നീ എന്റെ പിമ്പേ കൂടും,
നിനക്കു ഞാൻ നിഴലാകും.
മധ്യത്തിൽ നീ എന്റെ ഒപ്പമുണ്ടാകും,
കൈ കോർത്തു നടക്കും.
സന്ധ്യക്ക്‌ നീ എനിക്കു മുമ്പേ നടക്കും.
നീ എനിക്ക് നിഴലാകും.
ഇരുളിൽ നീ അലകുമ്പോൾ,
ഏകാകിയായി ഞാൻ നിലയ്ക്കും.
കാത്തിരിക്കാം ഞാൻ വെളിച്ചത്തിനായി
നിൻ കൂട്ടിനായി..!


കൂട്ട്

ഓർമ്മകൾ,
മൂടിയ കണ്ണുകൾ
താണ്ടിയ കാഴ്‌ച്ചകൾ.
നീരിൽ കുതിർന്ന
കണ്ണീർ കാഴ്‌ച്ചകൾ.
മൂടിയ കാതു
തുരക്കുമാരവങ്ങൾ.
താളമായി മൂളും
അതോർമ്മകൾ.
വേണ്ട വേണ്ടെന്നു
മാറിയകന്നാലും
വീണ്ടും വീണ്ടുമോടിയടുക്കും
മനസ്സിൻ വിള്ളലുകൾ.
അന്നൊരുനാൾ
രോഗമെന്നെ
കൂടെ കൂട്ടിയപ്പോൾ
വിങ്ങലായോർക്കുന്നു
കാലത്തിൻ
പഴയൊരു താൾ.
തേടിയിരുന്നു ഞാൻ
കാതു തുറന്നു
കേൾക്കാത്തൊരു പാട്ട്.
കൈ താങ്ങി നീങ്ങുവാനാ കൂട്ട്.


കോട്ടയം എരുമേലി ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് എഴുത്തുകാരി. 

3 comments: