എല്ലാവരും ഞാനായിത്തന്നെ കടന്നുവരുന്നു. ഇവരിൽ ആരാണ് കൂടുതൽ ഞാൻ എന്ന ഒരു ചോദ്യം എഴുത്തുകാരനു വേണ്ടി കരുതിവെയ്ക്കുന്നു.
ജിഗീഷ് കുമാരൻ
ചരിത്രമെന്നത് ഒരു ദേശത്തിന്റെയും അത് ഭരിച്ചവരുടെയും വീരചരിതമല്ലെന്നും അവിടെ പുലരുന്ന സാധാരണ മനുഷ്യരുടെ സംഘർഷങ്ങളുടെയും സംഹർഷങ്ങളുടെയും കഥയാണെന്നും അടിവരയിട്ടു പറയുകയാണ് പൊറ്റാളിന്റെ രണ്ടാം പുസ്തകവും.
സാധാരണ മനുഷ്യൻ എന്നു പറയുമ്പോൾ അവനും ഒരു മനസ്സുണ്ട്. ചിന്തയുണ്ട്. ശരീരമുണ്ട്. അവനും സ്നേഹമുണ്ട്. ദേഷ്യമുണ്ട്. പ്രണയവും രതിയും പകയും വെറുപ്പുമുണ്ട്. അവയുടെ ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ രസമുണ്ട്. അതിന്റെയൊരു രാഷ്ട്രീയമുണ്ട്.
ആത്മഭാഷണങ്ങളുടെ ചിതറിയ ഘടന നേരത്തേ പരിചയിച്ചതിനാൽ ഇത്തവണ വായന കുറേക്കൂടി എളുപ്പവും ചടുലവുമായിരുന്നു. ചെറിയ ചെറിയ ബോറടികൾ ഈ ഘടനയുടെ അവിഭാജ്യഘടകമാണ്. എനിവേ, വ്യക്തികളെയും സംഭവങ്ങളെയും നിരീക്ഷിക്കുന്നതിൽ നോവലിസ്റ്റിന്റെ പാടവം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നു തോന്നി.
പുരുഷനെഴുതുമ്പോൾ പൊതുവിൽ മറച്ചു വെയ്ക്കപ്പെടുന്ന പുരുഷലൈംഗികതയുടെ പരിസരം പൊറ്റാളിൽ കുറെയൊക്കെ മനോഹരമായി വെളിപ്പെടുന്നുണ്ട്. അഥവാ ശരീരത്തിന്റെയും രതിയുടെയും കഥകൾ കൂടിയാണ് രണ്ടാമത്തെ ഇടവഴികൾ.
പലരായിരിക്കെത്തന്നെ അവരെല്ലാം ഞാനായി സംസാരിക്കുന്നതിൽ ഒരു ആധികാരികതയും സൗന്ദര്യവുമുണ്ട്.
സമൂഹത്തിന്റെ പല തട്ടുകളിലുള്ള അവരുടെ പരസ്പരഭിന്നമായ മനോവ്യാപാരങ്ങളെയും പ്രവൃത്തികളെയും സൂക്ഷ്മമായും വിശദമായും പിന്തുടരുന്നതിൽ അസാമാന്യമായ ഒരു മിടുക്ക് എഴുത്തുകാരനുണ്ട്.
മോണോലോഗിന്റെ പുതിയ സമീപനവും ഡീറ്റെയ്ലിംഗുമാണ് ഒരുവേള ഈ നോവൽ സീരീസിന്റെ ഐഡന്റിറ്റി തീരുമാനിക്കുന്നത്. അപ്പോഴും അതിന്റെ നോൺലീനിയർ ഘടനയ്ക്കും അതിലടങ്ങിയ മനപ്പൂർവമല്ലാത്ത മാനവികതയ്ക്കുമാണ് ഞാൻ കൂടുതൽ മാർക്ക് നൽകുക.
നിതിൻ, നീരജ്, റിയാസ്, നയന തുടങ്ങി ഒന്നാം പുസ്തകത്തിൽ അണിനിരന്നവർക്കൊപ്പം സുരേഷ്, മുരളി, ഷാജഹാൻ, സമീർ, റാബിയ തുടങ്ങി കുറേപ്പേർ കൂടി പുസ്തകം രണ്ടിൽ വരുന്നുണ്ട്. എല്ലാവരും ഞാനായിത്തന്നെ കടന്നുവരുന്നു. ഇവരിൽ ആരാണ് കൂടുതൽ ഞാൻ എന്ന ഒരു ചോദ്യം എഴുത്തുകാരനു വേണ്ടി ഈ കുറിപ്പ് (കുരിപ്പ്) കരുതിവെയ്ക്കുന്നു. പക്ഷേ ഈ ചോദ്യത്തിന് അതിബുദ്ധിമാനായ അയാൾ ഉത്തരം പറയുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല!

